Friday, 20 December 2013

പുരാവൃത്തം‌ - എ.അയ്യപ്പൻ‌

പുരാവൃത്തം‌
മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന
നാട്ടുമാവും‌ നാരകവും‌
മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു
നാട്ടുമാവിന്റെ തണലേ
നാരകത്തിന്റെ തണുപ്പേ
ഞാനും‌ വരുന്നു

മഞ്ഞുകാലം‌ ഉത്സവമാണെന്നും
മക്കളാണു പുതപ്പെന്നും‌
അമ്മ പറയുമായിരുന്നു
ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌
കടിച്ചു മുറിക്കുമ്പോൾ‌
സത്യവചസ്സിന്റെ രുചിയറിയാം‌

ഉണരാത്ത പത്മതീർത്ഥങ്ങൾ‌ : മുരുകന്‍ കാട്ടാക്കട

നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

നിരാലംബന്‍ : മുരുകന്‍‌ കാട്ടാക്കട

സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റക്കിരിക്കുവാന്‍, സങ്കടത്തീക്കുമേല്‍
വെട്ടിത്തിളങ്ങുവാനേറെയിഷ്ടം
കണ്ണീരിനോടു ഞാനിപ്പോള്‍ പിണക്കമാ -
ണൊറ്റിക്കൊടുക്കുവോനാണു കണ്ണീര്‍
കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍
നീന്തുന്ന കണ്ടു കരഞ്ഞിടും കുട്ടിപോലെ
വര്‍ണങ്ങളൂര്‍ന്നുപോകുന്നതും നോക്കി ഞാന്‍
മിണ്ടാതിരിക്കയാണിന്നു വീണ്ടും
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു
ഒറ്റക്കിരിക്കാമൊരല്പ നേരം
വൈദ്യതസ്പര്‍ശമാകുന്നു, ഞാനൊറ്റക്ക്
വാതിലടച്ചിരിക്കുമ്പോള്‍ നിരാലംബന്‍
നീ അരുതാത്തതു ചെയ്തു നീ നിര്‍മ്മമന്‍
നീ വെറുക്കപ്പെടാനുചിത നീ വാക്കിനാല്‍
നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം
നീ ഒഴുക്കെന്നോ മറന്ന മഹാനദി
ആരവമാര്‍ത്തിരമ്പൂന്നൂ ഞാനറിയുന്നൂ
ഞാന്‍ കൊടുതിതീര്‍ന്നുത്സവം തീര്‍ന്നൊരങ്കണം
ഞാന്‍ നിരാലംബനാത്മശൂന്യന്‍ വെറും
പേരിന്നു ചലനവും വചനവും പേറുവോന്‍

കൂട്ടുകാരി : മുരുകന്‍ കാട്ടാക്കട

പറയുവാനാകാത്തൊരായിരം കദനങ്ങള്‍
ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ 
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു പാടുവാന്‍ 
കഴിയുമോ രാക്കിളി കൂട്ടുകാരി ?

ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ ?
ഇനിയെന്റെയോര്‍മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരീ ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ

നിറമുള്ള ജീവിതസ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായി
ഹിമബിന്ദുയിലയില്‍ നിന്നൂര്‍ന്നു വീഴും പോലെ
സുഭകം ക്ഷണികം ഇതു ജീവിതം

വീണ്ടുമൊരുസന്ധ്യമായുന്നു വിഷാദാര്‍ദ്ര
രാഗമായി കടലുതേങ്ങിടുന്നു
ആരോവിരല്‍ത്തുമ്പുകൊണ്ടെന്റെ തീരത്തു
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നുപോയെങ്കിലും തീരത്തു
വരയൊന്നും മാഞ്ഞതേയില്ലിത്ര നാള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം
പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു
ഒപ്പം നടക്കുവാനാകാശവീഥിയില്‍
ദുഃഖചന്ദ്രക്കല ബാക്കിയായി
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

ഇടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരുതുണ്ടു വെട്ടം കടന്നുവന്നു
ഓര്‍മപ്പെടുത്തലായപ്പൊഴും ദുഃഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ

കൂട്ടിക്കുറച്ചു ഗുണിക്കുമ്പോഴൊക്കയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നു വീണു

ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി ?
പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞുതന്നു

ഒറ്റയ്ക്കിരിക്കുമ്പോഴോക്കെയും കണ്ണുനീരൊ-
പ്പമാ പാഥേയമുണ്ണുന്നു ഞാന്‍

ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കു കരയുവാന്‍ 
കണ്ണീരു കൂട്ടിനില്ല!

അഗ്നിശലഭങ്ങള്‍

അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍
ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍
കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ
കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍‌പോലെ
കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ്
രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ്
ഞെട്ടിയാര്‍ത്തു നിലത്തുവീണുടയുന്നു
ഞെട്ടില്‍‌നിന്നൂര്‍ന്നുവീഴുന്ന മൊട്ടുകള്‍

പാലുനല്‍കും കരം വിഴുങ്ങുന്നോരും
ഭൂതഭീകരക്കാട്ടുന്യായങ്ങളില്‍
പാതയേതെന്നറിയാത്ത പഥികരായ്
മാതൃഹൃദയം പിളര്‍ന്നാര്‍ത്തലയ്ക്കുന്നു
കംസനീതിയാല്‍ കൂട്ടം പിരിഞ്ഞവര്‍
ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

ഉമ്മതന്നു വളര്‍ത്തിയ നാടെന്റെയമ്മ
പുഴതന്നവള്‍ പൂത്ത മരവും മരത്തിലെ
കിളിയും കിളിച്ചൊല്ലുകവിതയും തന്നവള്‍
സര്‍വ്വലോകസുഖം ഭവിയ്ക്കേണമെ-
ന്നുണ്ണി നാവില്‍ ഹരിശ്രീ കുറിച്ചവള്‍

ഔദ്ധസഞ്ചാരവീഥികള്‍ തന്നവള്‍
ഗീത തന്നവള്‍ ഗായത്രി തന്നവള്‍
നബിയെ നന്മതന്‍ നിസ്കാരവീഥിയെ
ജറുസലേമിന്റെ കഥയില്‍ കരഞ്ഞവള്‍
എന്റെ നാടമ്മ നമ്മെയൊക്കെയും
പെറ്റുപോറ്റിവളര്‍ത്തി വിരിയിച്ചവള്‍
ഗര്‍ഭപാത്രത്തിലഗ്നിനൂല്‍ത്തിരികളെ
അഗ്രജന്മാര്‍ കൊളുത്തിയെറിയുമ്പൊഴും
പുത്രദുഃഖക്കണ്ണുനീര്‍ച്ചാല്‍ തുടയ്ക്കുന്ന
കൃഷ്ണവര്‍ണ്ണയാം സൈരന്ധ്രിയാണവള്‍

കണ്ണുകെട്ടി മുഖം മറച്ചിരുളില്‍ വന്ന-
മ്മതന്‍ മാറില്‍ ഉന്നം തെരക്കുമ്പോള്‍
ഗര്‍ഭപാത്രം പിളര്‍ന്നുമ്മപറയുന്നോരു
നക്ഷത്രദീപ്തമാം വാക്കുകള്‍ കേള്‍ക്കുക
പുത്രനെക്കാളും വലുതെന്റെ പെറ്റനാട്
വാക്കിന്റെയഗ്നിയില്‍ ചുട്ടുപോകും
നിന്റെ തോക്കും നിണം വീണ നിന്നട്ടഹാസവും
സിംഹനാദം‌പോല്‍ മുഴങ്ങുമീയമ്മതന്‍
മന്ത്രമധുരമാം വാക്കാണു കേരളം

അറിയുക നിങ്ങളഗ്നിശലഭം
ചതിച്ചിറകരിഞ്ഞഗ്നിവഴികളില്‍ വീഴുവോര്‍
വഴിപിഴയ്ക്കുന്ന വിഘടനക്കഴുകന്റെ
ചിറകരിഞ്ഞതിന്‍ തൂവലാല്‍ മാനവ-
പ്രണയവര്‍ണ്ണക്കൊടിക്കൂറ തുന്നിടാം
ഒരു പുലര്‍കാലസൂര്യാംശുതന്‍
ചെറുകുളിര്‍വെയില്‍ച്ചൂടില്‍
വിരിയട്ടെ പൂവുകള്‍

കളഞ്ഞുപോയ സുഹൃത്ത് : മുരുകൻ കാട്ടാക്കട

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌...
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും

ഒരു നാത്തൂൻ പാട്ട് : മുരുകന്‍‌ കാട്ടാക്കട

നാത്തൂനേ നാത്തൂനേ
നാമെങ്ങോട്ടോടണു നാത്തൂനേ ?
നാടോടുമ്പം നടുവേ ഓടണു
നടുവൊടിഞ്ഞില്ലെങ്കിലിരുന്നോളൂ

നാത്തൂനേ നാത്തൂനേ
നാമെന്ത് കുടിക്കണു നാത്തൂനേ?
കാടിയെ മൂടിയും കോളമൂടാതെയു-
മാടിക്കും മോടിക്കുമെന്ത് ചേതം!

നാത്തൂനേ നാത്തൂനേ
നാമെന്തൊക്കെ തിന്നണു നാത്തൂനേ?
ചേര നടുക്കണ്ടം ചോരകലക്കിയ
പാരമ്പര്യക്കുരു ചെന്നായം

നാത്തൂനേ നാത്തൂനേ
നാമെന്താണറിയണേ നാത്തൂനേ?
കണ്ടാലറിയാത്ത കൊണ്ടാലറിയണ
കണ്ടുകെട്ടൽ കടച്ചെണ്ടകൊട്ടൽ

നാത്തൂനേ നാത്തൂനേ
നാമെന്ത് കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺതരി
നാട്ടുമാവിൻ ചുന നാട്ടുമണം

നാത്തൂനേ നാത്തൂനേ
നാമാരൊക്കെയെന്തൊക്കെ നാത്തൂനേ
ആയിരം ജാതികളായിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും
നാത്തൂനേ നാത്തൂനേ
നാമോടിയടുക്കണതെങ്ങോട്ട്?
വെള്ളത്തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണിമാളക്കുടുക്കിലേക്ക്
കങ്കാണിമാളക്കുടുക്കിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ നാത്തൂനേ
കുപ്പിയിൽ വെള്ളത്തിനഞ്ച് കാശ്
ജീവവായു പൊതിഞ്ഞതിനെട്ട് കാശ്
സെന്റ് പുരണ്ട വിയർപ്പ് മണം പിന്നെ
ഓട്ടക്കാലഞ്ചണ വിറ്റുബാക്കി

കാണം വിറ്റാലെന്ത് നാണംവിറ്റാലെന്തി-
ന്നോണം വിറ്റാലെന്ത് നാത്തൂനേ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ നിന്റെ
പോഴവും വേഴവും പിന്നെ പിന്നെ

അമ്മ (ഒ.എന്‍.വി )

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്
‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി
കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറിവല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും

ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
‍ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കിളി, മരം ,ഭുമി : മധുസൂദനന്‍ നായര്‍

'കൂടൊഴിയണം'
മരം കിളിയോടോതീ
കിളി ആകാശത്തിര നോക്കി -
പ്പറന്നു  കു‌ടില്ലാതെ
'കാടൊഴിയണം'
ഭുമി മരത്തോടോതീ
മരം
ദുരെ , യാക്കിളിയുടെ
ചിറകില്‍ നോക്കിപ്പോയീ

സർഗ്ഗസംഗീതം : വയലാര്‍‌ രാമവര്‍മ്മ

ആരണ്യാന്തരഗഹ്വരോദരതപ-
സ്ഥാനങ്ങളിൽ‌, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രഞ്ചപരിണാ-
മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞൂ പണ്ടവരിലെ-
ചൈതന്യമെൻ‌ ദർശനം
ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ‌, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർ‌ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനി-
ക്കെന്നേക്കുമായ് തന്നതാ-
ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം‌.
നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌
വർഷിച്ച നാളിൽ‌, ഗതോ-
ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ, കാലമേ
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ‌ പാനപാത്രങ്ങളിൽ!
ഓരോ ജീവകണത്തിനുള്ളിലുമുണർ‌-
ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-
കാരോപാസനശക്റിയായ്,ചിരതപ-
സ്സങ്കൽ‌പ്പസങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
താളം‌ രാഗലയശ്രുതിസ്വരമിവയ്-
ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ
പൊൻപ്പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള-
ത്തൊന്നുമ്മ വച്ചീടവേ..
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ചെന്നൂ ഞാൻ;
നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –
പ്പാദസരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാല്മീകമു;
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സ്നകൾ‌!
ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ, മുലപ്പാലുമായ്
പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.

പ്രൊക്രൂസ്റ്റസ് : വയലാര്‍‌ രാമവര്‍മ്മ

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,


നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,


ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...


അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...

കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...


ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ,
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...


പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും...


വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍...
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു....


അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?


ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ...


പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍.....


അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും...
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും...
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും....
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും...


ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം...


ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,


അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ.....


യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ....
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,

അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ....


അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ...


പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍....
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..


അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍.....


ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ....

നാറാണത്തു ഭ്രാന്തൻ – മധുസൂദനൻ നായര്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു
ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുധി
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പര പ്പുകളിൽ
മോതിരം ഘടകങ്ങൾ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയിൽ
നാണം ചുവക്കും വടക്കിനി തിണ്ണയിൽ
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി
പൂവുകൾ തീർക്കും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപറംബുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ
ചുഴികളിൽ അലഞ്ഞതും
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും
പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ
ജന്മശേഷത്തിൻ അനാഥത്വമോ
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ
എന്റെ എന്റെ എന്നാർത്തും കയർതും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു
ഉടൽതേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
ചേട്ടന്റെ ഇല്ലപറംബിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി
ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറംബിലെ തുടതുള്ളുമീ
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്തവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം………..

കണ്ണട – മുരുകൻ കാട്ടാക്കട

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

ഇരുളിന്‍ മഹാ നിദ്രയില്‍

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ…
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ…
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ…
ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ …
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..
ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു …
നിന്നിലഭയം തിരഞ്ഞു പോകുന്നു ….
അടരുവാന്‍ വയ്യ …
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം……………………”

അഗസ്ത്യഹൃദയം – മധുസൂധനന്‍ നായര്‍

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം
ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.
ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം
ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…
ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം
കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….
നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു
ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം
ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം
ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ
സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ
ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

വീണപൂവ്‌ – കുമാരനാശാന്‍

1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
2
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍
3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
4
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍
5
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
6
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം
8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും
9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം
10
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
16
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.
17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
18
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?
20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?
21
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?
22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
23
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
24
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍
25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും
26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
27
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

ഓര്‍മ്മകളുടെ ഓണം – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ’
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍

മോഹം – ഒ.എന്‍.വി

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

സ്‌നാനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.
ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?
ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?
ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?
ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍
ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍
മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍
എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.
ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.
ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

കരുണ – കുമാരനാശാന്‍

ഒന്ന്

അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ-
ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍,
ഉത്തരമഥുരാപുരിക്കത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതന്‍ കിഴക്കരികില്‍,
കാളിമകാളും നഭസ്സെയുമ്മവയ്ക്കും വെണ്‍മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലര്‍മുറ്റത്തില്‍,
വ്യാളീമുഖം വച്ചു തീര്‍ത്ത വളഞ്ഞ വാതിലാര്‍ന്നക-
ത്താളിരുന്നാല്‍ കാണും ചെറുമതിലിനുള്ളില്‍,
ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങല്‍ ചുഴുമൊരു
പൊന്നശോകം വിടുര്‍ത്തിയ കുടതന്‍ കീഴില്‍,
മസൃണശിലാസനത്തില്‍ ചരിഞ്ഞ പാര്‍ശ്വത്തില്‍ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തില്‍,
മെല്ലെയൊട്ടു ചാഞ്ഞും വക്കില്‍ കസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,
കല്ലൊളിവീശുന്ന കര്‍ണ്ണപുരമാര്‍ന്നും, വിടരാത്ത
മുല്ലമാല മിന്നും കൂന്തല്‍ക്കരിവാര്‍മുകില്‍
ഒട്ടു കാണുമാറുമതിന്നടിയില്‍ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രന്‍ സ്ഫുരിക്കുമാറും,
ലോലമോഹനമായ “ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പില്‍ കയറ്റിവച്ചും,
രാമച്ചവിശറി പനീഎരില്‍ മുക്കിത്തോഴിയെക്കൊ-
ണ്ടോമല്‍കൈവള കിലുങ്ങെയൊട്ടു വീശിച്ചും,
കഞ്ജബാണന്‍‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.
പടിഞ്ഞാറു ചാഞ്ഞു സൂര്യന്‍ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ
രാജല്‍കരകേസരങ്ങള്‍ വീശിടുന്നു ദൂരത്തൊരു
“രാജമല്ലി”മരം പൂത്തു വിലസും‌പോലെ.
കൊണ്ടല്‍ വേണീമണിയവള്‍ കുതുകമാര്‍ന്നൊരു മലര്‍-
ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റിടുന്നു.
ഇളംതെന്നല്‍ തട്ടി മെല്ലെയിളകിച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും
വെളിയില്‍ വരുമച്ചാരുവാമേതരപദാബ്ജം പൊന്‍-
തള കിലുങ്ങുമാറവള്‍ ചലിപ്പിക്കുന്നു.
മറയും മലര്‍വല്ലിയില്‍ കുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂര്‍ന്നിമകറുത്തുമിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനില്‍ക്കുന്നു പിടിച്ചു തൂനീര്‍ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.
തുടുതുടെ സ്ഫൊരിച്ചെഴുമധരപല്ലവങ്ങള്‍ തന്‍
നടുവോളമെത്തും ഞാത്തിന്‍ ധവളരത്നം,
വിളങ്ങുന്നു മാണിക്യമായവള്‍ ശ്വസിക്കും രാഗംതാന്‍
വെളിയിലങ്ങനെ ഘനീഭവിക്കും‌പോലെ.
നിതംബഗുരുതയാല്‍ത്താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ത്തങ്ങുമിക്ഷോണീരംഭതാനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി-മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.
വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാര്‍-
കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.
“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലര്‍ന്നിതോ ഫലം, ചൊല്‍ക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോര്‍ക്കിലപ്പുമാന്‍
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”
ത്വരയാര്‍ന്നിങ്ങനെയവള്‍ തുടര്‍ന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“ ‘സമയമായില്ലെ’ന്നുതനിപ്പൊഴും സ്വാമിനി,യവന്‍
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാള്‍.
കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടന്‍ വലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവള്‍ ചൊല്ലിനാള്‍ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;
“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാന്‍ കൈയി-
ലോടുമേന്തി നടക്കുമീയുല്പലബാണന്‍.
പണമില്ലാഞ്ഞുതാന്‍ വരാന്‍ മടിക്കയാവാമസ്സാധു
ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.
ഗുണബുദ്ധിയാല്‍ ഞാന്‍ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?
വശംവദസുഖ ഞാനീ വശാക്കേടെനിക്കു വരാന്‍
വശമില്ലെന്നാലും വന്ന്തയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.
അനുരക്തരഹോ! ധനപതികള്‍ നിത്യമെന്‍കാലില്‍
കനകാഭിഷേകംചെയ്തു തൊഴുതാല്‍ പ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാന്‍ മടിക്കും കണ്ണുകള്‍ കൊച്ചു-
മുനിയെക്കാണുവാന്‍ മുട്ടിയുഴറുന്നല്ലോ.
കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാല്‍ കഠിനമല്ലേ?
ഭാസുരനക്ഷത്രം‌പോലെ ഭംഗിയില്‍ വിടര്‍ന്നിടുന്ന
കേസരമുകുളമുണ്ടോ ഗന്ധമേലാതെ.
അഥവാ കഷ്ട!മീ യുവാവശ്ശ്രമണഹതകന്റെ
കഥയില്ലായ്മകള്‍ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാന്‍ സ്ഥലമില്ലല്ലി!
അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീ,യവ-
ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?
വിവിക്തദേശത്തില്‍ തന്നെ വചിച്ചിതോ, ദ്യൂത്യ, മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
യതിമര്യാദയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍
സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!
അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!
അര്‍ത്ഥഭാണ്ഡങ്ങള്‍തന്‍ കനംകുറഞ്ഞുപോകുന്നു, തോഴീ-
യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു,
വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവന്‍ കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണീപോലും.”
കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തില്‍
നില നായികയില്‍ കണ്ടു ഹസിച്ചു ദൂതി.
ചലദലകാഞ്ചലയായ് ‘ചാപലമീതരുതെ’ന്നു
തല വിലങ്ങനെയാട്ടിത്തിരസ്കരിച്ചു.
അപഥത്തില്‍ നായികയെ നയിക്കും കുട്ടീനീ, മതി-
യുപദേശസം‌രംഭം നീയുരിയാടേണ്ട,
മടയരില്ല ലോകത്തില്‍ മുറയുരയ്ക്കാത്തതായി
പടുപാട്ടൊന്നു പാടാത്ത കഴുതയില്ല.
വിളയും സുഖദു:ഖങ്ങള്‍ വിതയ്ക്കും നന്മതിന്മതന്‍
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കില്‍
കൊലയും കൊള്ളയും കൂടിക്കുലപരമ്പരയായാല്‍
നലമെന്നു ചൊല്ലും നീതി നുണയാന്‍ നൂനം.
ധനദുര്‍ദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താല്‍
തനതംഗം ഹോമിക്കുമിത്തയ്യലാള്‍ക്കുള്ളില്‍
അനവദ്യസുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാല്‍ വരമല്ലല്ലീ?
കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതിമാത്രമിരുള്‍തങ്ങുമന്ധകൂപത്തില്‍?
ഉടനേ ചക്രങ്ങള്‍ നിലത്തുരുളുമൊച്ചകള്‍ കൂട്ടി-
പ്പൊടിപൊങ്ങിച്ചു വീഥിയില്‍ വടക്കുനിന്നും
ആനതാഗ്രമായ കൊമ്പില്‍ പൂവണിഞ്ഞും തിരയിന്മേല്‍
ഫേനപിണ്ഡം‌പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം
കിലുകിലെക്കിലുങ്ങുന്ന മണിമാലയാര്‍ന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും
കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി
മാളികതന്‍ മുമ്പിലിതാ വന്നണയുന്നു.
വാതുക്കലായുട,നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകള്‍ പൂണ്ടും, പട്ടുതലപ്പാവാര്‍ന്നും,
കാതില്‍ വജ്രകുണ്ഡലങ്ങള്‍ മിനുക്കിയണിഞ്ഞും, കൈകള്‍
മോതിരങ്ങള്‍തന്‍ കാന്തിയില്‍ തഴുകിക്കൊണ്ടും,
തങ്കനൂല്‍ക്കുടുക്കിയന്നു തനിമഞ്ഞനിറമാര്‍ന്നോ-
രങ്കിയാല്‍ തടിച്ചിരുണ്ട തടി മറച്ചും,
കരയാര്‍ന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാല്‍വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,
പൊന്നരഞ്ഞാണ്‍തുടല്‍ പുറത്തടിയിച്ചുമിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും
മണിത്തേരിതില്‍നിന്നതിസുഭഗമ്മന്യനാമൊരു
വണീശ്വരന്‍ വൈദേശികനിറങ്ങിനിന്നു.
അതു കണ്ടുടനേ ദൂതിയത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,
പതിവുപോലുപചാരപരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സല്‍ക്കരിക്കുവാന്‍.
ആസനം‌വിട്ടുടന്‍ മെല്ലെയെഴുനേറ്റു വഴിയേതാന്‍
വാസവദത്തയും മണിയറയിലേക്കായ്,
പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,
കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തന്‍ കുളത്തിലേ-
ക്കരയന്നപ്പിടപോലെ നടന്നുപോയി.

രണ്ട്

കാലം പിന്നെയും കഴിഞ്ഞു, കഥകള്‍ നിറഞ്ഞ മാസം
നാലു പോയി നഭസ്സില്‍ കാറൊഴിയാറായി,
പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലര്‍-
കാലവായു കുളിര്‍ത്തെങ്ങും ചരിക്കയായി.
അഴകോടന്നഗരത്തില്‍ തെക്കുകിഴക്കതുവഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.
ഇളമഞ്ഞവെയില്‍ തട്ടി നിറം‌മാറി നീലവിണ്ണില്‍
വിളങ്ങുന്ന വെണ്‍മുകിലിന്‍ നിരകണക്കേ
ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരും-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.
നെടിയ ശാഖകള്‍ വിണ്ണില്‍ നിവര്‍ന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നില്‍ക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികള്‍ തേഞ്ഞും തൊലികള്‍ പൊതിഞ്ഞു വീര്‍ത്തും.
ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയില്‍ത്തീകാളും നെടും-
ചുടലബ്ഭൂതം‌കണക്കേ ചലിച്ചു നില്പൂ.
അടിയിലതിന്‍ ചുവട്ടിലധികം പഴക്കമായ്ക്ക്-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍
വിടവുതോറും പിണഞ്ഞ വേരുകളോടും.
പറന്നടിഞ്ഞരയാലിന്‍ പഴുത്ത പത്രങ്ങളൊട്ടു
നിറം‌മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;
ഉറുമ്പിഴയ്ക്കുമരിയുമുണങ്ങിയ പൂവും ദര്‍ഭ-
മുറിത്തുമ്പും മറ്റും ചേര്‍ന്നു ചിതറിച്ചിന്നി.
അകലത്തൊരു മൂലയില്‍ കെടുന്ന കനലില്‍നിന്നു
പുകവല്ലി പൊങ്ങിക്കാറ്റില്‍ പടര്‍ന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കില്‍നിന്നു ശാപ്പിടുന്നു
പകലെന്നോര്‍ക്കാതെ കൂറ്റന്‍ കുറുനരികള്‍.
കുറിയോരങ്കുശം‌പോലെ കൂര്‍ത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകള്‍ ചില ദിക്കില്‍
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങള്‍
ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങള്‍,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,
അരയാല്‍ത്തറവരെയും വടക്കുനിന്നെത്തുന്ന കാല്‍-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളില്‍ ഭസ്മപ്പാത്തികള്‍ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.
ഉടലെടുത്ത നരന്മാര്‍ക്കൊന്നുപോലേവര്‍ക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.
ഇടമിതിഹലോകത്തില്‍ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.
മരത്തിന്‍പിന്നില്‍ കൊക്കുകള്‍ പിളര്‍ത്തിപ്പറന്നുവീണും
വിരവില്‍ വാങ്ങിയും വീണ്ടുമോങ്ങിയുമിതാ,
കാട്ടിടുന്നെന്തോ ശല്യങ്ങള്‍ കണ്ഠകോലാഹലത്തോടും
കാട്ടെലിവേട്ടയില്‍പ്പോലെ മലങ്കാക്കകള്‍
അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാര്‍ന്നു കരഞ്ഞിടുന്നു,
കരവല്ലിയൊന്നില്‍ക്കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ച്ചില്ലയാട്ടിയുമശ്രു വര്‍ഷിച്ചും.
കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികള്‍തന്‍
ചരിഞ്ഞ നോട്ടങ്ങള്‍ക്കേകശരവ്യമായി,
അരികില്‍ക്കാണുന്നു ചേലച്ചീന്തിനാല്‍ മറഞ്ഞു, നാല്പാ-
മരമരിഞ്ഞുകൂട്ടിയമാതിരിയേതോ.
അതുമല്ലവള്‍തന്‍ മുമ്പിലാല്‍ത്തരമേല്‍ നീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.
രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതിപോലെ കിടക്കുന്നു പുതച്ചുമൂടി.
ന്ധടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴല്‍
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി
നടക്കാവൂടെ വരുന്നു, ഭാനുമാനില്‍നിന്നു കാറ്റില്‍
കടപൊട്ടിപ്പറന്നെത്തും കതിരുപോലെ.
പാവനമാം മുഖപരിവേഷമാര്‍ന്ന മുഗ്ദ്ധയുവ-
ഭാവമോടും കൂറെഴും വാര്‍മിഴികളോടും
ആ വരും വ്യക്തി നൂനമൊരാരഹതനമാം, മെയ്യില്‍ മഞ്ഞ-
ച്ചീവരം കാണുന്നു, കൈയില്‍ച്ചട്ടി കാണുന്നു.
ഭിക്ഷതേടി വരികയില്ലിവിടെയിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടലപൂകാന്‍.
ഇക്ഷണം മുങ്ങുമാര്‍ക്കോകൈയേകുവാന്‍ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാല്‍.
ശരിശരി! പരദു:ഖശമനമോര്‍ത്തല്ലോ മറ്റും
ശരണത്രയീധനന്മാര്‍ ഭിക്ഷതെണ്ടുന്നു.
തിരഞ്ഞു രക്ഷനല്‍കുന്ന ദേവതകളല്ലോ സാക്ഷാല്‍
ധരണിയില്‍ നടക്കുമിദ്ധര്‍മ്മദൂതന്മാര്‍.
അടുക്കുന്നിതവന്‍, പറന്നകലുന്നുടന്‍ കാക്കകള്‍,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യന്‍;
മടുത്തുനില്‍ക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവള്‍ സംഭ്രമിക്കുന്നു.
“ ‘വാസവദത്ത’ താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊല്‍ക ഭദ്രേ, ‘ഉപഗുപ്തന്‍’ ഞാന്‍”
എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവള്‍-
തന്നരികില്‍ കിടക്കുമത്തറ്റിയെച്ചൂണ്ടി.
ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീനദീനമായ്.
മൃതസഞ്ജീവിനിയോയി വാക്‍സുധ,യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാര്‍ന്നതോ!
അഹഹ! മൃത്യുവിന്നിരുട്ടാഴിയില്‍ മുങ്ങിയ സത്ത്വം
മുഹൂരിന്ദ്രിയവാതിലില്‍ മുട്ടുകല്ലല്ലി!
തല നൂണുവരികല്ലീ, കൃമികോശംതന്നില്‍നിന്നു
ശലഭംകണക്കെ, ചേലച്ചുരുളില്‍നിന്നും?
അതുമല്ലഹോ! മുക്കാലും പാഴ്മുകില്‍ മുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതില്‍ക്കാണുന്നു
ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളര്‍-
നിടീലവും മയ്യഴിഞ്ഞ നേത്രയുഗ്മവും
അസംശയമൊരു നാരീമുഖംതാനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗംതാന്‍
സസംഭ്രമം പഴക്കത്താല്‍ ഭ്രൂലതതാനുണന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.
ശരി,യസൂചനകണ്ടു ചീവരഖണ്ഡത്താല്‍ തോഴി-
യരികില്‍ കാക്ക തെണ്ടീടുമപ്പദാര്‍ത്ഥത്തെ
അധികം മൂടുന്നു വിരഞ്ഞപ്പുമാന്‍ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാര്‍ മറക്കാ മാനം!
പഴുതേയാണഥവായിപ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാന്‍.
മറവില്‍ കിടക്കും ജന്മമൃതികാരണങ്ങള്‍പോലു-
മറിയും സൂക്ഷ്മദൃക്‌കാകുമാഹതനിവന്‍
കമ്പമെന്തിനതുമല്ലിയവയവഖണ്ഡങ്ങള്‍ നിന്‍-
മുമ്പണയും‌മുമ്പുതന്നെ കണ്ടുപോയിവന്‍
അമ്പിനോടുമിവയുടെയുടമസ്ഥയിക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചുപോയി.
തുണിത്തുണ്ടില്‍ മായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിന്‍ ചാറുണങ്ങിപ്പറ്റി.
പാടലകോമളമായ പാദതാരും പരം നൃത്ത-
മാടിയയവാര്‍ന്ന ചാരു നരിയാണിയും,
കാഞ്ചനകിങ്കിണിത്തളകള്‍തന്‍ മൃദുകിണ-
ലാഞ്ച്ഛനരമ്യമാം പുറവടിയും പൂണ്ടു,
കാഴമ്പുമൊട്ടൊത്ത കണങ്കാല്‍ മുറികളിതാ മുട്ടിന്‍
താഴെച്ചോരയൊലിച്ചാര്‍ന്ന വേടുകളോടും.
അടുത്തുതാനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികള്‍ മീട്ടും തഴമ്പുപൂണ്ടും,
മൃദുമിനുസമാം നഖം‌മിന്നി നന്മണിമോതിര-
മതിചിരമണിഞ്ഞെഴും പാടുകള്‍ തങ്ങി,
കോമളമായ്ത്തുമ്പു കൂര്‍ത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്തകുങ്കുമാക്തമായ്.
കോള്‍മയിര്‍ക്കൊള്ളുമോര്‍ക്കുമ്പോള്‍ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങള്‍!
ഹാ! മിന്നുന്നിപ്പോഴുമിവ-വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കല്‍ മുമ്പിക്കല്ലുകള്‍ക്കാരും
‘വാസവദത്ത’ താനിവള്‍, ഇവള്‍താന്‍ മലര്‍മുറ്റത്താ
വാസരാന്തത്തില്‍ നാം കണ്ട വിശ്വമോഹിനി.
ഹാ! സുഖങ്ങള്‍ വെറുംജാലം, ആരറിവൂ നിയതിതന്‍
ത്രാസുപൊങ്ങുന്നതും താനേ താണുപോവതും.
മലിനകന്ഥയാലംഗം മുറിച്ചോരുടല്‍ മുടിയ-
ന്നിലയിലിരുന്നോളിവള്‍ കിടപ്പായയ്യോ.
ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞു!
ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താല്‍;
വാരുണീമത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടിമുറിച്ചതല്ല;
സാരമാം മന്ത്രഭേദത്തില്‍ സംശയിതയായിവള്‍ക്കി-
ഗ്ഘോരശിക്ഷതന്‍ കോയിമ വിധിച്ചതല്ല.
എന്തിനന്യവിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാല്‍ സ്വയംവെട്ടി നശിപ്പൂ മര്‍ത്ത്യര്‍!
ഒട്ടുനാള്‍മുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.
കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയില്‍ നാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.
പരിചയംകൊണ്ടു വിട്ടുപിരിയാതായവന്‍, പിന്നെ
പ്പരിചാരകന്മാര്‍ കാര്യം മറച്ചുവച്ചു.
അഭ്യസൂയയിരുവര്‍ക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവര്‍ കാണിച്ചു.
ഒരുകാര്യം നിരൂപിച്ചാലൊരുവന്‍ കാമ്യന്‍, പിന്നെ മ-
റ്റൊരുകാര്യം നിനയ്ക്കുമ്പോള്‍ മറ്റവന്‍ മാന്യന്‍.
ഒരുവനെപ്പിരിവാനുമൊരുകാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.
ദിനങ്ങള്‍ ചിലതു പോയി, നടപടികളാല്‍ സ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യന്‍ സംശയിക്കയായ്
പരമസാധ്വിയില്‍പ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയില്‍പ്പിന്നെപ്പറയേണമോ?
കുപിതനാക്കിയാലവന്‍ കലക്കമുണ്ടാക്കും ഭാവി
വിപല്‍ക്കരമായും തീരുമവള്‍ക്കാ,കയാല്‍
മുഖം തെല്ലുകറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നിബാണം‌പോലവള്‍ പേടിച്ചു.
പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും‌മുമ്പേ
തിരിമുറിച്ചെറിയാതെ തരമില്ലെന്നായ്.
ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സര്‍വ്വം
ജോഷമായ്, രണ്ടുമൂന്നുനാള്‍ കഴിഞ്ഞു കഷ്ടം!
തോഷവുമൊട്ടുവളാര്‍ന്നു, ഹന്ത! യിദ്ധൂര്‍ത്തയെച്ചൊല്ലി
യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!
അഹഹ! സങ്കടാമോര്‍ത്താല്‍ മനുഷ്യജീവിതത്തെക്കാള്‍
മഹിയില്‍ ദയനീയമായ് മറ്റെന്തോന്നുള്ളു!
പുഷ്പശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാല്‍
മുട്ടിയാല്‍ മതി, തവിടുപൊടിയാമല്ലോ!
അതുമല്ല വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാ പരിമോഹത്താല്‍.
ഊറ്റമായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍!
അതുപോകട്ടെ പാപത്തിന്‍ പരിണാമം കാണ്മിന്‍, നാടു
പ്രതികൂലമായ്, അവള്‍ തന്‍ തൊഴുത്തില്‍നിന്നും
ഒറ്റുകാര്‍ കുഴിച്ചവന്റെ വികൃതപ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.
ഫലിച്ചില്ല കടക്കണ്ണിന്‍പണിയും ധനത്തിന്‍ മുഷ്കു-
മുല്‍ച്ചിലറ്റന്നിരുന്ന ധര്‍മ്മപീഠത്തില്‍!
നിലപെറ്റ നേരിന്‍‌കാന്തി നീതിവാദപടുക്കള്‍തന്‍
വലിയ വാചാലതയില്‍ മറഞ്ഞുമില്ല.
ഹാ! മഹാപാപമിതിവള്‍ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു നെഞ്ചിന്‍ ക്രൌര്യമെങ്ങഹോ!
പ്രേമമേ, നിന്‍ പേരുകേട്ടാല്‍ പേടിയാം, വഴിപിഴച്ച
കാമകിങ്കരര്‍ ചെയ്യുന്ന കടുംകൈകളാല്‍.
വധദണ്ഡാര്‍ഹയവളെ വിധിജ്ഞനാം പ്രാഡ്വിവാക്ന്‍
വിധിച്ചപോലഹോ! പിന്നെ നൃപകിങ്കരര്‍,
കരചരണശ്രവണനാസികള്‍ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിന്‍‌നടുവില്‍ തള്ളി.
ഹാ! മതിമോഹത്താല്‍ ചെയ്തു സാഹസമൊ, ന്നതിനിന്നി-
പ്പുമൃദുമേനിയാള്‍ പെറ്റും പാടു കണ്ടില്ലേ!
നാമവും രൂപവുമറ്റ നിര്‍ദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡപരിപാടികള്‍!

മൂന്ന്

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകള്‍
രിക്തമായ്; പ്രാണപാശമറുമാറായി;
അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാന്‍
പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!
അഥവായിവള്‍ക്കെഴുമിബ്ഭാവബന്ധബലത്താല്‍താന്‍
ശിഥിലമായ തല്പ്രാണന്‍ തങ്ങിനില്പതാം;
അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
ഗന്ധവാഹനെ?-രഹസ്യമാര്‍ക്കറിയാവൂ?
പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടര്‍ത്തും കണ്ണിലവന്റെ കാന്തി വീഴവേ
അവള്‍ തന്‍ പാണ്ഡുമുഖത്തിലന്തിവിണ്ണിലെന്നപോലെ-
യെവിടുന്നോ ചാടിയെത്തി രക്തരേഖകള്‍!
മരവിച്ചു മര്‍മ്മസന്ധിനിരയര്‍ക്ഷണമന്ത:-
കരണം വേദന വിട്ടു നില്‍ക്കവേ തന്വി
സ്മരിക്കുന്നു പൂര്‍വ്വരാഗമവനെ നോക്കിക്കണ്ണാല്‍ത്താന്‍
ചിരിക്കയും കരകയും ചെയ്യുന്നു പാവം
വിരഞ്ഞന്തര്‍ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിന്‍
വിരുതം‌പോലെ മൃദുവായ് വ്യക്തിഹീനമായ്;
ഉരയ്ക്കുന്നുമുണ്ടവള്‍ താണുടന്‍ കൈകള്‍ പിന്നില്‍ ചേര്‍ത്താ-
ഞ്ഞരികില്‍ക്കുനിഞ്ഞു നില്‍ക്കുമവനോടേതോ.
അനുനാസികവികലമന്തരോഷ്ഠലീനദീന-
സ്വനമമ്മൊഴിയിതരശ്രാവ്യമല്ലഹോ!
അനുകമ്പ കലര്‍ന്നതിശ്രാവകന്‍ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാല്‍;
“ഇല്ല, ഞാന്‍ താമസിച്ചുപോയില്ലെടൊ സരളശീലേ-
യല്ലല്‍ നീയിന്നെന്നെച്ചൊല്ലിയാര്‍ന്നിടായ്കെടോ,
ശോഭനകാലങ്ങളില്‍ നീ ഗമ്യമായില്ലെനിക്കു, നിന്‍
സൌഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍.
അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമപ്രണയത്തി-
ന്നുറവൊന്നു നിങ്ങള്‍ക്കാമ്പിലൂറി നിന്നതും.
മുറയോര്‍ക്കുമ്പോളതു നിന്‍ മഹിതഗുണമെന്നോര്‍ത്തു
നിറയുന്നുണ്ടെനിക്കുളില്‍ നന്ദിതാനുമേ;
പരമവിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,
ചൊരിയുമിക്കണ്ണുനീര്‍ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയ്യുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുര്‍-
ന്നിയതിയാല്‍ ഘോരകൃത്യം ചെയ്തുപോയല്ലോ!
ദയനീയം, നീയിയന്ന ധനദാഹവും സൊന്ദര്യ
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!
അതിചപലമീയന്ത:കരണം ലോകഭോഗങ്ങള്‍
പ്രതിനവരസങ്ങളാല്‍ ഭൂരിശക്തികള്‍.
ഗതിയെന്തു ജന്തുക്കള്‍ക്കി-രതിരോഷമോഹങ്ങളാല്‍
ജിതലോകമാ’മവിദ്യ’ ജയിച്ചീടുന്നു.
അതു നില്‍ക്ക, വിപത്തിതൊരരതുലാനുഗ്രഹമായ് നീ
മതിയിലോര്‍ക്കണം സഖീ, -എന്തുകൊണ്ടെന്നോ?
ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിന്‍ ചലത്വവും
രതിസമാനരൂപത്തില്‍ രിക്തതയും നീ?
സാരമില്ലെടോ, നിന്‍ നഷ്ടം സഹജേ നൊടിയില്‍ ഗുരു-
കാരുണിയാല്‍ നിനക്കിന്നു കൈക്കലാമല്ലോ.
ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താല്‍ മുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാന്‍ തലോടുവന്‍.
ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍.”
എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവള്‍ക്കു ചീര്‍ക്കുന്നു രോമം,
ഖിന്നമുഖിയാമവള്‍തന്‍ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.
തുടരുന്നൂ മൊഴിയവന്‍, “ശരി, സോദരി, ഞാന്‍ സ്വയം
മടിച്ചുതാന്‍ മുമ്പു വന്നു നിന്നെ മീളുവാന്‍;
കുശലമാര്‍ഗ്ഗങ്ങളന്നു കേള്‍ക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ
വാസപവിത്രങ്ങളാണീ വാസരങ്ങള്‍ ഭൂവില്‍, നമ്മള്‍
വാസവദത്തേ, കരഞ്ഞാല്‍ വെടിപ്പല്ലെടോ.
മംഗലേതരകര്‍മ്മത്തഅല്‍ മലിന നീശുഭം, നമ്മള്‍
സംഗതിയില്ലെന്നെന്‍ സഖി, സംശയിക്കല്ലേ.
അംഗുലീമലനുപോലുമാര്‍ഹതപദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.
സത്യമോര്‍ക്കുകില്‍ സംസാരയാത്രയില്‍ പാപത്തിന്‍ കഴല്‍
കുത്തിടാതെ കടന്നവര്‍ കാണുകില്ലെടോ.
ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു.
കലമില്ല നിനക്കെന്നും കരള്‍ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികള്‍ക്കുമേ,
ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.
ഭുക്തഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!”
താണുനില്‍ക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടന്‍,
ക്ഷീണതയാല്‍ മങ്ങിയ വാര്‍മിഴികള്‍ വീണ്ടും
കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണനേത്രയാളവനെയൊന്നു നോക്കുന്നു.
കരതലമുയര്‍ത്തിക്കാര്‍ചികുരതന്‍ ശിരസ്സില്‍ വെ-
ച്ചുരചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരന്‍,
ശരണരത്നങ്ങള്‍ മൂന്നും ചെവിയിലേറ്റുടനന്ത:-
കരണത്തിലണിഞ്ഞവള്‍ കാന്തി തേടുന്നു.
നിറഞ്ഞു തലക്ഷണമൊരു നവതേജസ്സു മുഖത്തില്‍
മറഞ്ഞുപോയ് മുമ്പു കണ്ട ശോകരേഖകള്‍
പറയാവതല്ലാത്തൊരു പരമശാന്തിരസത്തി-
ന്നുറവായവള്‍ക്കു തോന്നിയവളെത്തന്നെ.
ക്ഷണമുടല്‍ കുളുര്‍ത്തഹോ! ചലിച്ചു സിരകള്‍, രക്തം
വ്രണമുഖങ്ങളില്‍ വാര്‍ന്നൂ വീതവേദനം.
സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവള്‍ക്കു വെണ്‍കുടക്കണ്ണി-
ലുരച്ച ചെറുശംഖില്‍ത്തൂമുത്തുകള്‍പോലെ.
തിരിയേയുഅവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങള്‍ പാടും മിഴിയാല്‍ നോക്കി.
ചരിതാര്‍ത്ഥനവനവള്‍ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാല്‍ തുടച്ചു വാങ്ങി നിവര്‍ന്നു നിന്നു.
പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവള്‍ ജീവിച്ചശുദ്ധിതേടീടും
ക്ഷണത്തില്‍ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തില്‍ ബിംബിച്ചുകാണും കാനനം‌പോലെ.
പരിസരമതിലവള്‍ പിന്നെയും കണ്ടാള്‍ തന്നിഷ്ട-
പരിചാരികയാല്‍ വീണ്ടും പരിഗുപ്തങ്ങള്‍.
അപാകൃതങ്ങളഅകുമായംഗകങ്ങള്‍, സ്വയം കര്‍മ്മ-
വിപാകവിജ്ഞാനപാഠപരിച്ഛദങ്ങള്‍.
കൃതകോപനൊരു ശിശു കളിയില്‍ ഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങള്‍പോലെ ദയനീയങ്ങള്‍.
തിരിയെ നോക്കുന്നിതവളതുകള്‍ സാകൂതമായും
നിരുദ്വേഗമായും ഹാ! നിര്‍മ്മമതമായും
യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമരസല്ലാപം കേള്‍ക്കായരയാലിന്മേല്‍;
താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു
ചേണിയന്ന കനകനിശ്രേണിയുണ്ടാക്കി;
അതു നോക്കുക്കുതുകമാര്‍ന്നമലവിസ്മയസ്മേര-
വദനയാമവള്‍ക്കഹോ; ശാന്തശാന്തമായ്,
അര്‍ദ്ധനിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂര്‍ദ്ധ്വലോകദിദൃക്ഷയാലെന്നപോലെതാന്‍.
പാവക, നീ ജയിക്കുന്നു പാകവിജ്ഞാനത്തഅല്‍ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;
തൂലകര്‍ണത്തൊടില്ല നനഞ്ഞാല്‍; ചൂടാല്‍ വരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ!
പരിനിര്‍വ്വാണയായ തന്‍ പ്രിയസ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,
പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.
ഉപചയിച്ചംഗംഎല്‍ലാമുടനവര്‍ കൊണ്ടുപോയ-
ങ്ങുപനദീതടമൊരു ചിതമേല്‍ വെച്ചു.
ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴിതന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.
ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിന്‍ ഭസ്മകദംബം കണ്ടു!
ആ മഹാന്റെ കണ്ണില്‍ നിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടര്‍ന്നുവീണു.
ഉല്‍ക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബു,
‘ദു:ഖസത്യ’ജ്ഞനദ്ധീരന്‍ കരകയില്ല.
തല്‍കൃതാര്‍ത്ഥതാസുഖത്തേന്‍തുള്ളിയല്ലതു-ജന്തുവി-
ന്നുല്‍ക്രമണത്തില്‍ മോദിക്കാ ഹൃദയാലുക്കള്‍.
ക്ഷിപ്രസിദ്ധി കണ്ടു തൂര്‍ന്ന വിസ്മയരസവുമല്ല-
തദ്ഭുതചാപലം ഹേതുദര്‍ശിയാര്‍ന്നിടാം.
കരുതാം മറ്റൊന്നല്ലതു ‘കരുണ’തന്‍ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.
ഉടനെയന്നു താന്‍ ചെയ്ത ശുഭകര്‍മ്മത്തിന്‍ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗര്‍വ്വന്‍
ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതന്‍ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ്.
നമസ്കാരമുപഗുപ്ത, വരിക ഭവാന്‍ നിര്‍വ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.